Sunday, 27 March 2016

ഭൂമിയുടെ മുറിപ്പാടുകൾ (Wounds of Earth)

















ഭൂ
മിയെ കുറിച്ചറിഞ്ഞത്‌ മുതൽ പിറന്നു വീഴരുതെന്ന് ഒരുപാട് പ്രാർഥിച്ചു.

പിറന്നു വീണെന്നറിഞ്ഞപ്പോൾ വിഷമം ഉള്ളിലൊതുക്കി തേങ്ങി.
മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്.

ഇടയ്ക്കെപ്പോഴോ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങിയത് അവളെ കണ്ടതിനു ശേഷമായിരുന്നു. പാതിവഴിയിൽ അവളും പിരിഞ്ഞു, ശിഷ്ട ജീവിതം മറ്റൊരുവന് സമ്മാനിച്ചു കൊണ്ട്. 

ഓർക്കാനിഷ്ടമുണ്ടായിരുന്ന ആ നല്ല നാളുകളെയും മറയ്ക്കേണ്ടി വന്നപ്പോൾ കാലന്റെ കുളമ്പടിശബ്ദങ്ങൾക്ക് കാതോർത്തു. കയ്പ്പേറിയ മരുന്ന് കഴിച്ച് മരണത്തിന്റെ ജാലകം നോക്കി അക്ഷമയോടെ കാത്തിരിക്കുമ്പോൾ അവന്റെ മനസ്സ് പോയ കാലങ്ങളെ തലോടി..

പേറ്റുനോവ് സഹിക്കവയ്യാതെ തള്ള പോയി..,
കള്ള് കുടിച്ചു വന്ന അച്ഛന്റെ കാമവെറിക്കിരയായി പെങ്ങളും..!

'അച്ഛൻ' എന്നു വിളിച്ച നാവിലേക്ക് മരണത്തിന്റെ കയ്പ്പേറിയ മരുന്നൊഴിച്ചപ്പോൾ മനസ്സ് ഒരൽപം ആശ്വസിച്ചു.

തിരിച്ചുവരവില്ലാത്ത ഈ യാത്രയിൽ മരണത്തിന്റെ അനന്തമായ ജാലകം കടന്നു ചെല്ലുമ്പോൾ ഭൂമിയിലേക്ക്‌ പിറന്നു വീഴാനിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നിസ്സഹായതയോടെ പുഞ്ചിരിച്ചു.

ഓർമ്മയിലെ ബാല്യം (Childhood Memories)


















ഓർമ്മകളേ എൻ ഓമലാളേ...
മറവിയിൽ നീ മാഞ്ഞിടാതെ...

ബാല്യമാ കാലത്തെ,
ഭാഗ്യമാ നാളുകൾ,
ബാക്കിയാക്കി നീ 
പോയിടാതെ.

മണ്ണിലിരുന്ന് കളിച്ചതും നാം,
മണ്ണപ്പം ചുട്ടു കഴിച്ചതും,
മഴയിൽ കുതിർന്ന് കളിച്ച ശേഷം,
മാനത്ത് നോക്കി കൊതിച്ചതും.

പുലർക്കാലം വിരിഞ്ഞ പൂക്കളും,
കരയെത്തലോടും പുഴകളും, 
കാറ്റിലലയുന്ന പട്ടവും,
കാഴ്ചയെ കുളിരണിഞ്ഞതും.

മറക്കില്ലൊരിക്കലും,
മരണത്തിൽ പോലും,
സ്മരണയിലെന്നും,
സൂക്ഷിക്കും ബാല്യം.

മറവിയ്ക്കു മീതേയോർമ്മകൾ,
മഴവില്ലുപോൽ നിന്നിടുമ്പോൾ
കുളിരില്ലതിനേക്കാൾ,
ശീതീകരിച്ചൊരു തണുപ്പിനും.

ഒടുവിൽ,
പൊട്ടക്കിണറിലേക്കു,
നീ വീണ നേരം,
ഒറ്റക്കരച്ചിലായ് ഞാൻ,
തീർത്തു മൗനം..

പിന്നേയും പുഴകൾ നിറഞ്ഞൊഴുകി,
പിന്നേയും പൂക്കൾ വിരുന്നൊരുക്കി,
പിന്നേയും പഴങ്ങൾ പഴുത്തുണങ്ങി,
പിന്നേയും പാടം തളിർത്തു നിന്നു,

ഞാനറിഞ്ഞില്ലിതൊന്നും 
നിൻ നിലവിളിയ്ക്കു ശേഷം..!

യാന്ത്രികം..?

ജീവിതത്തിലെ ആദ്യ ഘട്ടം,

പൂക്കളേയും, പുഴകളേയും, കുയിലിനേയും, കുരുവിയേയും സ്നേഹിച്ച ബാല്യം.
കാണുന്നതെന്തിലും നിറച്ചാധുര്യം പകർന്ന കൗമാരവും, യൗവനവും.
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും അസംഖ്യം കൂട്ടുകാരും, കുടുംബാങ്ങളും.

രണ്ടര പതീറ്റാണ്ടിന്റെ ആദ്യ പകുതിയ്ക്ക് ശുഭകരമായ പര്യവസാനം.

രണ്ടാം ഘട്ടം,

വിധി കോർത്തിണക്കിയ ആ വലിയ ചങ്ങലയിലെ 'ഞാൻ' എന്ന കണ്ണി വേർത്തിരിഞ്ഞു.

ശിഷ്ടജീവിതം കഷ്ടതകൾ നിറഞ്ഞ അപരിചിതമായ മറ്റൊരു ലോകത്ത്.

താങ്ങും, തണലുമായവർ താനേ മാറിയപ്പോൾ പിച്ചവെച്ച കാലുകൾക്ക് ബലം വെച്ചു.

വിധിയോടു പൊരുതി ഉപജീവനം സാധ്യമാക്കി.

ജീവിതം പുതിയ പശ്ചാത്തലത്തിൽ ദിശയറിയാതെ ഒഴുകിനടന്നു.

ആജ്ഞകളുടെ പുതിയ ലോകത്ത് വിധി എന്നെ അടിമയായി നിയോഗിച്ചു.

എന്റെ കാഴ്ചയും, കേൾവിയും ജോലിസ്ഥലത്തെ ഉപകരണങ്ങൾക്കും, നട്ടെല്ല് മേലധികാരികൾക്കും നൽകി.

പണയം വെച്ച യുവത്വം എന്നെ നോക്കി ഇളിച്ചു കാട്ടി.

ആത്മാവും, മനസ്സും നഷ്ടപ്പെട്ട ഞാൻ പതിയെ ഒരു യന്ത്രമായി മാറി.

എന്നിലെ ഓർമ്മകൾ മറവിയുടെ മൺകൂനകൾ മൂടിയപ്പോൾ ചിന്തകൾ ചിതലുകൾക്ക് ദാനം നൽകി.

വെളിച്ചം പകർന്ന വിളക്കുകൾ എന്നെന്നേക്കുമായി മങ്ങി.

ഇരുട്ട് വിഴുങ്ങിയ മുറി പിന്നീട് ശാന്തമായിരുന്നു.

പ്രത്യാശയുടെ അരണ്ട വെളിച്ചം പോലും ആ മുറിയെ സ്പർശിച്ചു നോവിച്ചില്ല.

ഓർമ്മകൾ കടൽ താണ്ടി എത്തിയപ്പോൾ രണ്ടു തുള്ളി കണ്ണീർ നൽകി തിരിച്ചയച്ചു.

അലറിക്കരയാനൊരുങ്ങിയപ്പോൾ ആരോ വന്ന് വായിൽ പൊത്തി പറഞ്ഞു,
'നീയൊരു യന്ത്രമാണ്'.

ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന ആത്മാവ് നഷ്ടപെട്ട ഒരു യന്ത്രം...!

കാലം നൽകിയ മുറിവുകൾ

റവാട് അവന് നല്ല ഓർമ്മകളുടെ കലവറയായിരുന്നു.

പൂക്കളേയും, പുഴകളേയും, കുയിലിനേയും, കുരുവിയേയും, കാറ്റിനേയും, കല്ലിനേയും സ്നേഹിച്ചിരുന്ന ആ പഴയ കാലത്തിന്റെ ഓർമ്മകൾ. 
ഇടയ്ക്കെപ്പോഴോ ഒരു മടുപ്പ് തോന്നിയപ്പോൾ കാലം അവനെ മാറ്റിപ്പാർപ്പിച്ചു.
"സാങ്കേതിക വിദ്യകൾ കൊണ്ട് വികസിപ്പിച്ചെടുത്ത ഒരു വിസ്മയ ലോകത്തേയ്ക്ക്".

കാലമൊരുപാട് കടന്നു പോയി. കണ്ണുനീരു കൊണ്ട് കള്ളം പ്രചരിച്ചു, പുഞ്ചിരികൾ വഞ്ചനയുടേത് മാത്രമായി. തറവാട്ടിലെ ഓർമ്മകളിൽ നിന്നും അവനറിഞ്ഞ മാനുഷിക മൂല്യങ്ങൾ ഇവിടെ വില്പ്പനച്ചരക്കുകളായി. മണ്ണിന്റെ മണവും, ആകാശത്തിന്റെ ആഴവും ഇവിടെ വിചിത്രമായ അറിവുകളായി.

നഷ്ടപെട്ടത് മുഴുവനും വിലപിടിച്ചതായിരുന്നു എന്നറിയുമ്പോഴേക്കും കാലം മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. ഓർമ്മകളുടെ ആ പഴയ തറവാട്ടു മുറ്റത്തെത്താൻ മനസ്സ് കൊതിച്ചപ്പോൾ, പുതിയ കാലത്തെ അലങ്കാരങ്ങളോടും, ആർഭാടങ്ങളോടും വിട പറഞ്ഞു കൊണ്ട് അവൻ കുതിച്ചു.

അവിടെ അവനെ വരവേറ്റത് വീതിയേറിയ പാതകളും, ചീറിപ്പായുന്ന വാഹനങ്ങളും, മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുമായിരുന്നു. കളിച്ചു വളർന്ന തറവാട്ടുമുറ്റം കോൺക്രീറ്റുകൾക്ക് വഴിമാറിയപ്പോൾ, വരിക്കപ്ലാവും, മുവ്വാണ്ടാൻ മാവും അപ്രത്യക്ഷമായി. കാലം പുതിയ സംസ്കാരത്തേയും, മനുഷ്യൻ പുതിയ കാലത്തേയും തേടിയപ്പോൾ മാനുഷിക മൂല്യങ്ങൾ മാത്രം മണ്ണോടലിഞ്ഞു ചേർന്നു.

ബാക്കിയായ ഓർമ്മകളല്ലാതെ മറ്റൊന്നും അവിടെ അവശേഷിക്കുന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അവൻ തറവാടിന്റെ പുറകുവശത്തുണ്ടായിരുന്ന പാടശേഖരങ്ങളിലേയ്ക്ക് നടന്നു.

അവിടേയും സ്ഥിതി വ്യതസ്തമായിരുന്നില്ല. നികത്തപ്പെട്ട പാടശേഖരങ്ങൾ, മാനംമുട്ടെ ഉയർന്നു നിൽക്കുന്ന ഭീമൻ കെട്ടിടങ്ങൾ, വാർത്താ വിനിമയത്തിനായി സ്ഥാപിക്കപ്പെട്ട പടുകൂട്ടാൻ ടവറുകൾ. എല്ലാം മാറിവരുന്ന പുതിയ സംസ്കാരത്തിന്റെ ഞെട്ടിക്കുന്ന അടയാളങ്ങൾ.

ഓർമ്മകൾ ഓർമ്മകളായി തന്നെ ബാക്കിയായപ്പോൾ അവൻ ഒരു ഉയരമേറിയ കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് നടന്നു. തലയ്ക്കു മുകളിൽ ആകാശം മാത്രം ബാക്കിയായപ്പോൾ തലയുയർത്തിപ്പിടിച്ച് പരന്നു കിടക്കുന്ന ആകാശത്തെ നോക്കി അൽപ്പസമയം അനങ്ങാതെ നിന്നു. മാറ്റത്തിന്റെ അലയൊലികൾ പതിക്കാതിരുന്നത് ആ ആകാശം മാത്രമായിരുന്നു.

ആകാശം കാർമേഘങ്ങളിൽ മൂടിക്കെട്ടി ഭൂമിയിലേക്ക്‌ മഴ ചൊരിഞ്ഞു.
ആരും കാണാതെ പോയ അവന്റെ കണ്ണുനീരും ആ മഴയിലലിഞ്ഞു, മണ്ണിലമർന്നു..!