Sunday, 27 March 2016

കാലം നൽകിയ മുറിവുകൾ

റവാട് അവന് നല്ല ഓർമ്മകളുടെ കലവറയായിരുന്നു.

പൂക്കളേയും, പുഴകളേയും, കുയിലിനേയും, കുരുവിയേയും, കാറ്റിനേയും, കല്ലിനേയും സ്നേഹിച്ചിരുന്ന ആ പഴയ കാലത്തിന്റെ ഓർമ്മകൾ. 
ഇടയ്ക്കെപ്പോഴോ ഒരു മടുപ്പ് തോന്നിയപ്പോൾ കാലം അവനെ മാറ്റിപ്പാർപ്പിച്ചു.
"സാങ്കേതിക വിദ്യകൾ കൊണ്ട് വികസിപ്പിച്ചെടുത്ത ഒരു വിസ്മയ ലോകത്തേയ്ക്ക്".

കാലമൊരുപാട് കടന്നു പോയി. കണ്ണുനീരു കൊണ്ട് കള്ളം പ്രചരിച്ചു, പുഞ്ചിരികൾ വഞ്ചനയുടേത് മാത്രമായി. തറവാട്ടിലെ ഓർമ്മകളിൽ നിന്നും അവനറിഞ്ഞ മാനുഷിക മൂല്യങ്ങൾ ഇവിടെ വില്പ്പനച്ചരക്കുകളായി. മണ്ണിന്റെ മണവും, ആകാശത്തിന്റെ ആഴവും ഇവിടെ വിചിത്രമായ അറിവുകളായി.

നഷ്ടപെട്ടത് മുഴുവനും വിലപിടിച്ചതായിരുന്നു എന്നറിയുമ്പോഴേക്കും കാലം മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. ഓർമ്മകളുടെ ആ പഴയ തറവാട്ടു മുറ്റത്തെത്താൻ മനസ്സ് കൊതിച്ചപ്പോൾ, പുതിയ കാലത്തെ അലങ്കാരങ്ങളോടും, ആർഭാടങ്ങളോടും വിട പറഞ്ഞു കൊണ്ട് അവൻ കുതിച്ചു.

അവിടെ അവനെ വരവേറ്റത് വീതിയേറിയ പാതകളും, ചീറിപ്പായുന്ന വാഹനങ്ങളും, മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുമായിരുന്നു. കളിച്ചു വളർന്ന തറവാട്ടുമുറ്റം കോൺക്രീറ്റുകൾക്ക് വഴിമാറിയപ്പോൾ, വരിക്കപ്ലാവും, മുവ്വാണ്ടാൻ മാവും അപ്രത്യക്ഷമായി. കാലം പുതിയ സംസ്കാരത്തേയും, മനുഷ്യൻ പുതിയ കാലത്തേയും തേടിയപ്പോൾ മാനുഷിക മൂല്യങ്ങൾ മാത്രം മണ്ണോടലിഞ്ഞു ചേർന്നു.

ബാക്കിയായ ഓർമ്മകളല്ലാതെ മറ്റൊന്നും അവിടെ അവശേഷിക്കുന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അവൻ തറവാടിന്റെ പുറകുവശത്തുണ്ടായിരുന്ന പാടശേഖരങ്ങളിലേയ്ക്ക് നടന്നു.

അവിടേയും സ്ഥിതി വ്യതസ്തമായിരുന്നില്ല. നികത്തപ്പെട്ട പാടശേഖരങ്ങൾ, മാനംമുട്ടെ ഉയർന്നു നിൽക്കുന്ന ഭീമൻ കെട്ടിടങ്ങൾ, വാർത്താ വിനിമയത്തിനായി സ്ഥാപിക്കപ്പെട്ട പടുകൂട്ടാൻ ടവറുകൾ. എല്ലാം മാറിവരുന്ന പുതിയ സംസ്കാരത്തിന്റെ ഞെട്ടിക്കുന്ന അടയാളങ്ങൾ.

ഓർമ്മകൾ ഓർമ്മകളായി തന്നെ ബാക്കിയായപ്പോൾ അവൻ ഒരു ഉയരമേറിയ കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് നടന്നു. തലയ്ക്കു മുകളിൽ ആകാശം മാത്രം ബാക്കിയായപ്പോൾ തലയുയർത്തിപ്പിടിച്ച് പരന്നു കിടക്കുന്ന ആകാശത്തെ നോക്കി അൽപ്പസമയം അനങ്ങാതെ നിന്നു. മാറ്റത്തിന്റെ അലയൊലികൾ പതിക്കാതിരുന്നത് ആ ആകാശം മാത്രമായിരുന്നു.

ആകാശം കാർമേഘങ്ങളിൽ മൂടിക്കെട്ടി ഭൂമിയിലേക്ക്‌ മഴ ചൊരിഞ്ഞു.
ആരും കാണാതെ പോയ അവന്റെ കണ്ണുനീരും ആ മഴയിലലിഞ്ഞു, മണ്ണിലമർന്നു..! 

No comments:

Post a Comment